ഡെസ്റ്റിനേഷന്‍ - ഇന്ത്യ

പ്രണയം പൂക്കുന്ന ദ്വീപ്‌

Posted on: 08 Oct 2010

ALONE ABEL, Photos: T K Pradeep Kumar

 




കടലിനടിയില്‍ ഒരു സ്വപ്നലോകത്താണ് ഞങ്ങള്‍. ഞാനും നിനയും. കൈകാലുകളിളക്കി സ്വര്‍ണമുടിയിഴകള്‍ പറത്തി നീങ്ങുമ്പോള്‍ അവള്‍ മനോഹരിയായ ഒരു മത്സ്യകന്യകയെപ്പോലെ തോന്നി. അതോ പിടച്ചു നീന്തുന്ന പൊന്മീനോ! അനന്തമായ ജലരാശിയുടെ മഹാമൗനത്തിലൂടെയുള്ള സഞ്ചാരം.

മനുഷ്യനെ പേടിച്ച് പ്രകൃതി ഒളിപ്പിച്ചുവെച്ചതുപോലെയുണ്ട് ഈ ലോകം. കുന്നുകളും സമതലങ്ങളും പുല്‍മേടുകളും പൊന്തക്കാടുകളുമെല്ലാമുണ്ട്. പല നിറങ്ങളിലുള്ള പവിഴപ്പുറ്റുകളുടെയും ജലസസ്യങ്ങളുടെയും ഇടയിലൂടെ നിങ്ങുമ്പോള്‍ നമ്മെ തൊട്ട് പാഞ്ഞുപോവുന്ന എന്തെല്ലാം തരം മത്സ്യങ്ങള്‍! ചിലതിന് പെയിന്റിങ്ങുകളെ തോല്‍പ്പിക്കുന്ന വര്‍ണശോഭ. അല്ലെങ്കിലും പ്രകൃതി തന്നെയല്ലേ ഏറ്റവും വലിയ ചിത്രകാരി. ഈ ബംഗാരം ഉള്‍പ്പെടുന്ന ലക്ഷ്വദ്വീപുകള്‍ തന്നെ തെളിവ്. 4200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലഗൂണുകളിലെ ജൈവസമ്പത്ത് ലോകത്തില്‍ തന്നെ അത്യപൂര്‍വമാണ്.

സത്യത്തില്‍ ജീവിത ബഹളങ്ങളില്‍ നിന്ന് കുതറിമാറി ഞങ്ങള്‍ ബംഗാരത്തേക്ക് ഒന്നു മുങ്ങുകയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ആന്റിക് ബിസിനസ്സാണ് എനിക്ക്. നൂറായിരം കാര്യങ്ങള്‍, നിരന്തര യാത്രകള്‍. ചൈന, തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം, മ്യാന്‍മാര്‍, മംഗോളിയ.... തിരക്കുകള്‍ വരിഞ്ഞുമുറുക്കിക്കളയും. പക്ഷേ, പണം കായ്ക്കുന്ന മരങ്ങളായി എപ്പോഴും കഴിയാനാവുമോ? യാത്രകള്‍ എന്നെ ഒരുപാട് മോഹിപ്പിക്കുന്നത് അതുകൊണ്ടാണ്.

കഴിഞ്ഞ ഡിസംബറില്‍ ബംഗാരം റിസോര്‍ട്ടില്‍ കോട്ടേജ് ബുക്കു ചെയ്യുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല. മുമ്പ് തങ്ങിയിട്ടുള്ള ആഡംബരം നിറഞ്ഞ ഉല്ലാസകേന്ദ്രങ്ങള്‍ പോലെയല്ല ഇത്. എയര്‍ കണ്ടീഷണറില്ല, നൂറുകണക്കിന് ചാലനുകള്‍ തിക്കിത്തിരക്കുന്ന ടി.വിയില്ല, പത്രമില്ല, ടാപ്പ് തുറന്നാല്‍ ഏതു നേരവും ചൂടുവെള്ളമില്ല. (ഇടവിടാതെ ചിലയ്ക്കുന്ന നശിച്ച മൂന്നു മൊബൈല്‍ ഫോണുകള്‍ ഞാന്‍ നേരത്തെ ഓഫാക്കിയിരുന്നു.)

എന്തൊരു സൈ്വരം. കണ്ണൊത്താദൂരം വരെ കടല്‍. കടല്‍ മാത്രം. പിന്നെ വെള്ളിമേഘങ്ങളുടെ അനന്താകാശം. കൊച്ചിയില്‍ നിന്ന് കിങ്ഫിഷര്‍ വിമാനത്തില്‍ അഗത്തിവരെയുള്ള യാത്രതന്നെ ഞങ്ങളെ ഹരംകൊള്ളിച്ചു. മേഘക്കീറുകള്‍ വഴിമാറുമ്പോള്‍ അങ്ങുതാഴെ കടല്‍പ്പരപ്പില്‍ ചെറുതുരുത്തുകള്‍. സ്വര്‍ഗത്തില്‍ നിന്ന് ചിതറിവീണ മരതകക്കല്ലുകള്‍ പോലെ. അവയ്ക്ക് അതിരിട്ട് വെള്ളമണല്‍പ്പരപ്പ്. ചുറ്റും തിരനുരയുന്ന ഇളംനീല ലഗൂണുകള്‍.

ഇവിടെ ഓലമേഞ്ഞ കോട്ടേജുകള്‍ മുക്കുവക്കുടിലുകളുടെ പരിഷ്‌കൃത രൂപമാണ്. കാവി പൂശിയ തറയോടുകള്‍ വിരിച്ച നിലം, മച്ച്, ലൈറ്റുകള്‍, ഫാന്‍, രണ്ട് കട്ടിലുകള്‍, കിടക്ക, തലയിണ, കസേരകള്‍, കുളിമുറി... സൗകര്യങ്ങള്‍ വളരെ ലളിതം. പക്ഷേ, നല്ല വൃത്തിയും വെടിപ്പും. ആഡംബരമായി പറയാമെങ്കില്‍ ഒരു മിനിഫ്രിഡ്ജുമുണ്ട്. ഉമ്മറത്ത് ചൂരല്‍ക്കസേരയില്‍ ചാരിക്കിടന്നാല്‍ വെയിലിന്റെയും കടലിന്റെയും കയറ്റിറക്കങ്ങള്‍ കാണാം.

പെട്ടെന്ന് ഞാന്‍ ഷാങ്ഹായിയും ഹോങ്‌കോങ്ങും ഓര്‍ത്തു. ആഘോഷങ്ങള്‍ ഒടുങ്ങാത്ത ആ മഹാനഗരങ്ങള്‍ എത്ര അകലെയാണ്. ശരിക്കും പ്രകൃതിയിലേക്കുള്ള മടക്കമാണിത്.

തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ 120 ഏക്കറാണ് ബംഗാരം. അലസമായി ചുറ്റിനടന്നുകാണാന്‍ രണ്ടുമണിക്കൂര്‍ മതി. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നടക്കാനിറങ്ങിയതാണിപ്പോള്‍. ഇളംകാറ്റ് തെങ്ങോലകളില്‍ കൂടുവെക്കുമ്പോള്‍ ഇതൊരു രസമാണ്. ചൊരിമണലില്‍ നിന നടക്കുന്നതുപോലും നൃത്തംവയ്ക്കുംപോലെയാണ്. ഇവിടെ കുത്തിനോവിക്കുന്ന തുറിച്ചു നോട്ടങ്ങളില്ല. ബംഗാരത്ത് സഞ്ചാരികളും റിസോര്‍ട്ട് ജീവനക്കാരും മാത്രമേയുള്ളൂ. വെയില്‍ ചായുമ്പോള്‍ ദ്വീപിനു നടുവിലെ തടാകത്തിന്റെകരയില്‍ പക്ഷിക്കൂട്ടങ്ങള്‍ പറന്നിറങ്ങും. അവയെപ്പറ്റിയുള്ള ഒരു പുസ്തകം ഇവിടുത്തെ ലൈബ്രറിയിലാണ് ഞാന്‍ കണ്ടത്. അത് എഴുതിയ പക്ഷിശ്ശാസ്ത്രജ്ഞന്‍ ഗ്രിസ് ജെന്റ് ബംഗാരത്ത് മുടങ്ങാത എത്തുന്ന സഞ്ചാരിയാണ്. ഇവിടത്തെ ടൂറിസ്റ്റുകളില്‍ പതിവുകാരാണ് ഏറെ.

Go to Pages »
1| 2 |
TAGS:
DESTINATION  |  INDIA  |  WRITERS  |  ALONABEL  |  BANGARAM 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/