ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ലഡാക്കിന്റെ ഹൃദയതാളങ്ങള്‍

Posted on: 17 Jan 2012

Text & Photos: N J Antony

 




ഒരു ഹെക്ടര്‍ കൃഷി ഭൂമി. അതിലേറെ ഉണ്ടാവില്ല ഒരു കുടുബത്തിന്. തലമുറകളായി അത് വിഭജിക്കുന്നില്ല. ആദ്യ പുത്രന്‍ മാത്രമാണ് കൃഷി ഭൂമിയുടെ അവകാശി. രണ്ടാമതും പുത്രന്‍ ഉണ്ടായെങ്കില്‍ അവനെ സംന്യസിക്കാന്‍ വിടും. പിന്നെയുണ്ടാവുന്ന പുത്രന്‍മാരെ പട്ടാളത്തിലോ കച്ചവടത്തിനായോ പറഞ്ഞയക്കും. ചിലപ്പോള്‍ എല്ലാവര്‍ക്കും കൂടി ഒരു ഭാര്യയേ ഉണ്ടാകു. പക്ഷെ ഭൂമി ഒരാള്‍ക്ക് മാത്രം! ലഡാക്കികള്‍ക്ക് കൃഷിഭൂമി അത്രമാത്രം വിലപ്പെട്ടതാണ്. ലഡാക്കിലെ ആദ്യതാമസക്കാര്‍ ടിബറ്റന്‍ പീഠഭൂമികളിലൂടെ യാക്കുകളെ മേയ്ച്ചു നടന്ന കാമ്പാസ് (Khampas) നോമാഡികള്‍ ആയിരുന്നെന്ന് ചില ശിലാചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നും ലഡാക്ക് വഴി കൈലാസത്തിലേക്ക് പോയ ആര്യവംശജരായ തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളും സിന്ധു തടങ്ങളിലായിരുന്നുവല്ലോ. ഇന്തോ-ആര്യന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ദാഡ് (Dard) ഗോത്രങ്ങളാണ് ജലസേചന സൗകര്യമൊരുക്കി കൃഷി തുടങ്ങിയത്.

ലേയിലെത്തുന്ന വൈമാനികര്‍ ചിലപ്പോള്‍ ലേ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി തിരികെയെത്താന്‍ താമസിച്ചേക്കും. അപ്പോള്‍ യാത്രികര്‍ക്ക് വിമാനം പറന്നുയരാന്‍ കാത്തിരിക്കേണ്ടിവരും! പ്രിയങ്കരമാമ് ലഡാക്കിലെ പച്ചക്കറികളും അത് വില്‍ക്കുന്നവരും.

ഹിമാലയ പര്‍വ്വതനിരകളും കാരക്കോറം മലകളും ഇന്ത്യന്‍ മണ്‍സൂണിന്റെ വരവിനെ തടയുന്ന ഈ മഴനിഴല്‍ പ്രദേശത്തെ താഴ്‌വാരങ്ങളില്‍ ഒഴുകിയുണ്ടാവുന്ന കുറെ നദികളും തടാകങ്ങളുമുണ്ട്. രണ്ടുമൂന്ന് തടാകങ്ങള്‍ ഏതര്‍ത്ഥത്തിലും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. മനാലി-ലേ ഹൈവേയില്‍ പാങ് (ജമിഴ) എന്ന സ്ഥലത്ത് നിന്നും 35 കി.മീ കഴിയുമ്പോള്‍ ദേബ്രിങ് (Debring) എന്ന ഇടത്താവളം. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 35 കി.മീ പോയാല്‍ സോക്കര്‍ തടാകം കാണാം. ഉപ്പ് തടാകം എന്നറിയപ്പെടുന്ന (Tsokar Lake) സമുദ്രനിരപ്പില്‍ നിന്നും 16500 അടി ഉയരത്തിലാണ്. തടാകതീരത്ത് ഉപ്പുകൂനകള്‍. നോമാഡികള്‍ 'പഷ്മിന' ഷോളുകള്‍ക്കൊപ്പം ഇവിടുത്തെ ഉപ്പും കച്ചവടം ചെയ്യുന്നു. മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കാഴ്ച്ചയുടെ ആഘോഷമാണീ തടാകം. ഇവിടെ നിന്നും ദുര്‍ഘട പാതയിലൂടെ രണ്ടു മണിക്കൂര്‍ കൂടി മുന്നോട്ട് പോയാല്‍ സോമോരിരി (Tso Moriri) തടാകം. 28 കി.മീ നീളവും 8 കി.മീ വീതിയുമുള്ള ഈ കൊച്ചു കടലിന്റെ തീരങ്ങളില്‍ മഞ്ഞുമലകളുടെ കണ്ണഞ്ചിപ്പിക്കുന്ന ധവളിമ. അഞ്ഞൂറോളം ആളുകള്‍ പാര്‍ക്കുന്ന കര്‍സോക്ക് (Karzok) എന്ന സുന്ദരവും പുരാതനവുമായ ഗ്രാമം, തടാക തീരത്ത് സന്ദര്‍ശകര്‍ക്ക് ആതിഥ്യമേകും. എത്രനാള്‍ താമസിച്ചാലും മതി വരാത്ത അനുഭവം!

നാലു വര്‍ഷം മുന്‍പ് ആഞ്ഞു വീശുന്ന ശീതക്കാറ്റില്‍ ഈ തടാകതീരത്ത് അസ്തമനം കാത്തിരുന്ന ഓര്‍മ്മ. തടാകത്തില്‍ ബ്രാഹ്മണി താറാവുകളും വാത്തകളും ഉള്‍പ്പടെ പലതരത്തിലുള്ള ജലപക്ഷികള്‍. തീരങ്ങളില്‍ കുറുക്കന്‍, മുയല്‍, മര്‍മോദ്, കിയാങ് തുടങ്ങിയ ജീവികള്‍. യാക്കുകളും പഷ്മിന ആടുകളും മേയുന്ന പച്ചപ്പുല്‍മേടുകള്‍.

ലേയില്‍ നിന്നും 148 കി.മീ ദൂരെയാണ് പാങ്ങോങ്ങ് തടാകം. ലേ-മനാലി റോഡില്‍ 35 കി.മീ താണ്ടുമ്പോള്‍ കാരു എന്ന ചെറിയ കവല. കാരുവില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് 43 കി.മീ അകലെയുള്ള ചാങ്‌ലാ ചുരം (17800 അടി) കടന്നു വേണം തടാക തീരത്തെത്തുവാന്‍. ചുരം കയറുമ്പോള്‍ താഴ്‌വാരത്ത് 'ഷാക്തി' എന്ന ഗ്രാമം. കൃഷി ഭൂമി ഏറെയുള്ള ഈ ഗ്രാമത്തില്‍ ബാര്‍ളിയും ഗോതമ്പും പച്ചക്കറികളും മരങ്ങളും സമൃദ്ധമാണ്. ചുരം റോഡിന്റെ ഓരോ തിരിവുകളിലും യാത്രികന്റെ കാഴ്ച്ച, അകന്നു പോകുന്ന ഈ ഹരിത ഗ്രാമത്തിന്റെ മനോഹാരിതയില്‍ തന്നെയാവും. ചുരത്തിന് മുകളില്‍ വഴിയരുകിലെ ദൈവിക രക്ഷകനായ ചാങ്‌ലാ ബാബയുടെ ക്ഷേത്രം. തൊട്ടടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ കൂടാരങ്ങളിലൊന്നില്‍ സന്ദര്‍ശകര്‍ക്ക് ചൂട് ചായ. ചുരം താണ്ടിയിറങ്ങുമ്പോള്‍ യാക്കുകളെ കൂട്ടമായി വളര്‍ത്തുന്ന നോമാഡികളുടെ താവളം, വീണ്ടു മുന്നോട്ട് പോയി തടാക തീരത്ത് എത്തും മുന്‍പ് 'പാഗല്‍ നാല' എന്ന ഭ്രാന്തന്‍ ഉറവ. മഞ്ഞ് മലകളുടെ ഇടയിലൂടെ കാണുന്ന ഈ ഉറവയില്‍ ജലം കാണ്‍മാനില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. റോഡിന് മുകളിലും താഴെയും പല വലിപ്പത്തിലും നിറത്തിലും കല്ലുകള്‍ ചിതറിക്കിടക്കുന്നു. മധ്യാഹ്നമകന്നാല്‍ ഈ ഉറവ ഏതു സമയത്തും പാഞ്ഞു വന്ന് റോഡ് മുറിച്ച് കടക്കും. മഞ്ഞുരുകി വരുന്ന പാച്ചിലില്‍ കല്ലുകളും ഉണ്ടാകും. അത് പലപ്പോഴും വാഹനങ്ങളേയും മനുഷ്യരെയും കൊണ്ടുപോയിട്ടുണ്ട്.

കുന്നിറങ്ങുന്ന റോഡില്‍ നിന്നും തടാകത്തിന്റെ വര്‍ണ്ണോത്സവക്കാഴ്ച്ച. തെളിഞ്ഞ നീലാകാശത്തില്‍ വെണ്‍മേഘശകലങ്ങള്‍. അവയുടെ നിഴലുകള്‍ ചിതറി വീഴുന്ന ഊഷരമായ കുന്നുകളിലെ വൈവിധ്യമാര്‍ന്ന പാറകളും മണല്‍തിട്ടകളും സമുദ്രനിരപ്പില്‍ നിന്നും 14350 അടി ഉയരത്തില്‍ 136 കി.മീ നീണ്ടുകിടക്കുന്ന പാങ്ങോങ് തടാകം (Pangong Tso).

നീലയും പച്ചയും കറുപ്പും നിറങ്ങളില്‍ കുഞ്ഞോളങ്ങള്‍ ഇളകുമ്പോള്‍ കുമിളകള്‍ക്ക് സൂര്യവെളിച്ചത്തില്‍ പാല്‍വെണ്‍മ. എത്ര നേരം ആ കാഴ്ച്ച കണ്ടു നിന്നു. മതി വരുന്നില്ല. ഓരോ നിമിഷവും തടാകത്തില്‍ നിറങ്ങള്‍ നൃത്തം ചെയ്യുകയാണ്. സമീപമെത്തിയപ്പോള്‍ ജലം സ്ഫടികസമാനം. പിന്നെ എങ്ങനെയാണീ നിറ വിന്യാസങ്ങള്‍? സ്പത വര്‍ണങ്ങളുടെയും മാസ്മരീക ഭാവങ്ങള്‍. മൂല പ്രകൃതിയുടെ തനത് പ്രതിഭാസം. അത് ശക്തമാകുന്ന മേഘങ്ങളാല്‍ മറയും മുന്‍പ് ക്യാമറ ചലിപ്പിച്ച് തുടങ്ങി. എത്രയെടുത്താലും അവസാനിക്കാത്ത ദൃശ്യങ്ങള്‍. ലഡാക്ക് യാത്രയുടെ എല്ലാവിധ ക്‌ളേശങ്ങളും മറന്നു. കുന്നുകള്‍ക്ക് മുകളില്‍ തിളങ്ങുന്ന ഗ്ലേസിയേറുകള്‍. തടാകം നിശ്ചലമെങ്കില്‍ അവ പ്രതിഫലിക്കും.
Go to Pages »
1 | 2 | 3| 4 |
TAGS:
LEH  |  LADAK  |  KASHMIR  |  MONASTERY  |  BUDHISM 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/